October 25, 2011

വഴികളില്‍ നന്മ മണം വിതറുന്നവര്‍

                                        ജീവിതം വളരെ സുന്ദരമെന്നും, ലോകത്തിന്റെ നിറം സ്നേഹമാണെന്നും എനിക്ക് തോന്നിയ കാലമുണ്ടായിരുന്നു. എന്റെ പ്രൈമറി സ്കൂള്‍ കാലഘട്ടം! ഇന്ന് ഞാനവിടെ അധ്യാപികയാണ്. നൂറാം വര്‍ഷത്തിന്റെ തികവിലാണ് ഇന്നെന്റെ സ്കൂള്‍.  എന്നെ ഞാനാക്കിയ ചില അധ്യാപകരുടെ കൂടെ ജോലി ചെയ്യാനും എനിക്ക് ഭാഗ്യം ലഭിച്ചു. എന്തെങ്കിലും എഴുതുമ്പോള്‍, അത് അച്ചടിമഷി പുരളുമ്പോള്‍  ഒക്കെ മനസിലേക്ക് ഓടി എത്താറുള്ള ഒരു മുഖമുണ്ട്. എന്റെ പ്രിയപ്പെട്ട പ്രേമന്‍ മാഷിന്റെ. ഒരു അധ്യാപകന്‍ എങ്ങനെ ആയിരിക്കണമെന്ന് ഞാന്‍ അറിഞ്ഞത് മാഷില്‍ നിന്നാണ്. സ്നേഹവും മനുഷത്വവും പ്രസന്നതയും മാഷില്‍ ഒരു പോലെ കാണാം. അതിന്റെ ഏഴയലത്ത് എത്താന്‍ കഴിഞ്ഞോ എനിക്ക് ? ഇല്ല എന്ന് തന്നെ പറയാം.                 
                             എഴാം തരത്തിലെ മലയാളം ക്ലാസുകള്‍ ! ഇന്നത്തെ വിദ്യാഭ്യാസരീതിയില്‍ പിന്തുടരുന്നതും, അന്നത്തെ തലമുറയ്ക് അന്യമായതുമായ ഒരുപാടു കാര്യങ്ങള്‍ മാഷ് ക്ലാസ്സില്‍ ചെയ്തു. ഞങ്ങളുടെ രചനകള്‍ ഉള്‍പ്പെടുത്തി മാഷ് ഒരു മാസിക തയ്യാറാക്കി. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക് വാങ്ങിയതിനു മാഷ് എനിക്ക് തന്ന പുസ്തകം. "" ഒരച്ചന്‍ മകള്‍ക്കയച്ച കത്തുകള്‍" എന്റെ ഭാഷ എനിക്ക് തന്ന ആദ്യത്തെ സമ്മാനം! വായനയുടെയും എഴുത്തിന്റെയും വിശാലമായ ലോകം എനിയ്ക് മുന്‍പില്‍ തുറന്നു തന്നതും മാഷ് തന്നെ. അന്ന് മാഷ്‌ നട്ട ചെടികള്‍ ഇന്ന് വന്മരങ്ങളായി സ്കൂള്‍ വളപ്പിനു തണലേകുന്നു. രസകരമായ അനുഭവമായി മാറി പഠനം ! അങ്ങനെ നീങ്ങുകയായിരുന്നു ഞങ്ങളുടെ ദിനങ്ങള്‍. എന്റെ ഉള്ളില്‍ അഹങ്കാരത്തിന്റെ മുള പൊടിയാന്‍ തുടങ്ങിയിരുന്നോ ... ഉണ്ടെന്നു അധികം വൈകാതെ മാഷ് തന്നെ കണ്ടെത്തി. ഒരു ക്ലാസ്സില്‍ മാഷ് ഞങ്ങള്‍ക്ക് നേരെ ഒരു ചോദ്യമെറിഞ്ഞു. അറിയുന്നവരെ അവഗണിച്ച്‌, മാഷ് പലപ്പോഴും പിന്ബെഞ്ചിലെയ്ക് കൈ ചൂണ്ടും. അറിയുന്നവര്‍ ഉത്തരം  പറയാന്‍ വേണ്ടി വീര്‍പ്പുമുട്ടുമ്പോള്‍ , അറിയാത്തവരില്‍ നിന്നും ഒരു വാക്കെങ്കിലും കണ്ടെത്താനായിരുന്നു മാഷിന്റെ ശ്രമം.പിന്ബെഞ്ചിലെ സ്ഥിരം കുടികിടപ്പുകാരില്‍ ഒരാള്‍ക് നേരെ മാഷ്‌ കൈ ചൂണ്ടി. അവന്‍ എഴുന്നേറ്റു വിഷണ്ണനായി നില്‍ക്കുന്നത് കണ്ടപ്പോള്‍, ഞങ്ങളില്‍ ചിലര്‍ ഒന്ന് ചിരിച്ചു പോയി. പന്ത്രണ്ടാം വയസിന്റെ അറിവില്ലായ്മ. ചിരിയുടെ ശബ്ദം കേട്ട് മാഷ്‌ ഞങ്ങള്‍ക്ക് നേരെ തിരിഞ്ഞു. എന്റെ കൂടെ ചിരിച്ചവരെ മുഴുവന്‍ അവഗണിച്ച്‌ മാഷ്‌ എന്നോട് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടു. ദേഷ്യം നിറഞ്ഞ ആ ഭാവം എന്നെ നടുക്കികളഞ്ഞു. എഴുന്നേറ്റ എന്നോട് മാഷ്‌ ക്ലാസ്സിനു വെളിയില്‍ പോവാന്‍ ആവശ്യപ്പെട്ടു. ഓര്‍മ്മയിലെ ആദ്യത്തെ അപമാനം. ക്ലാസ്സിനു വെളിയില്‍ ഉരുകിയൊലിച്ചു നിന്ന ആ അഞ്ചു മിനിട്ടിന്റെ ദൈര്‍ഘ്യവും , തീക്ഷ്ണതയും ഞാന്‍ ഇന്നും ഓര്‍ക്കുന്നു. പുറത്തുനിന്നു കൊണ്ട് ഞാന്‍ ചുറ്റും നോക്കി. മറ്റു ക്ലാസ്സിലെ കുട്ടികളോ അധ്യാപകരോ കാണുന്നുണ്ടോ എന്നെ? അപമാനിക്കപ്പെടുന്നതിന്റെ തീക്ഷ്ണത എല്ലാവര്ക്കും ഒന്ന് തന്നെയാണെന്ന് ഞാനറിഞ്ഞു. പിന്നീട് മാഷ്‌ ശാന്തനായി എന്നോട് ക്ലാസില്‍ കയറിക്കോളാന്‍ പറഞ്ഞു. കുറ്റബോധം മാത്രമായിരുന്നു അന്നേരം മനസ്സില്‍.
                      മാഷിന്നു  ആനക്കരയിലെ അധ്യപകപരിശീലനകേന്ദ്രതിലാണ്. ഞങ്ങളുടെ അധ്യാപകപരിശീലനങ്ങളില്‍ മനോഹരമായ പ്രചോദനമായി മാഷ്‌ ഇന്നുമെതുന്നു. മാഷിന്റെ മുഖം എന്നെപ്പോലെ അനേകം പേര്‍  ഓര്‍ക്കുന്നുണ്ടാകണം. അതുപോലെ ഒരാളെങ്കിലും എന്നെയും ഓര്‍ക്കണമെന്ന അത്യാഗ്രഹം ഞാന്‍ മനസ്സില്‍ സൂക്ഷിക്കുന്നു. മാഷ്‌ പകര്‍ന്നു തന്ന അനേകം മൂല്യങ്ങള്‍ എനിക്ക് കരുത്താണ്‌. കഴിവുകുറവിന്റെ പേരില്‍ ഒരു കുട്ടിയും പരിഹസിക്കപ്പെടരുത് എന്ന പാഠം! പഠനത്തില്‍ മോശമായ കുട്ടികളെ മുന്നിലേക്ക്‌ കൊണ്ടുവരാനുള്ള തീവ്രശ്രമം! തന്റെ ശിഷ്യരെ തനിക്കൊപ്പം കണക്കാക്കുന്ന സമഭാവം! ഇതെന്റെ ഗുരുദക്ഷിണ! അക്ഷരലോകം തുറന്നു തന്നതിന്റെ മാത്രമല്ല, നന്മയുടെ ജാലകത്തിലൂടെ ലോകത്തെ കാണാന്‍ പഠിപ്പിച്ചതിന്റെയും.











October 01, 2011

രാത്രികള്‍ എന്നോട് പറഞ്ഞത്

                          മഴയില്ലാത്ത രാത്രികളില്‍ എനിക്ക് ടെറസില്‍ കൂടി നടക്കാനിഷ്ടമാണ്. ചെറു കാറ്റ് വീശും അപ്പോള്‍. നിലാവില്ലെങ്കിലും നാട്ടു വെളിച്ചമുണ്ടാവും. വീടിനു  ചുറ്റുമുള്ള വാഴയുടെ ഇലകള്‍ എനിക്കടുത്തു എത്താന്‍ ഒന്ന് തല നീട്ടും. ആടുന്ന തെങ്ങോലകള്‍ ! അവയ്ക്കിടയിലൂടെ അമ്പിളിയെ കാണാം. വെളുത്തതും കറുത്തതുമായ മേഘങ്ങള്‍ ചാന്ദ്രവെളിച്ചതില്‍ കാണുമ്പോള്‍  പ്രകൃതി വരച്ച ഏറ്റവും മനോഹരചിത്രം  എന്ന് മനസ് പറയും. നടക്കാന്‍ മറന്നു നില്‍ക്കുമ്പോള്‍ ഞാനും ആ രാത്രിയില്‍ അലിഞ്ഞിരിക്കുന്നതായി തോന്നും.  ഓരോ രാത്രിയ്കും ഓരോ ഭാവമാണ്. പരിഭവത്തിന്റെ, പിണക്കത്തിന്റെ, പ്രണയത്തിന്റെ, വിരഹത്തിന്റെ, ചിലപ്പോള്‍ ശൂന്യതയുടെയും. രാത്രികളില്‍ ആകാശം നോക്കി യിരിക്കുമ്പോള്‍ മനസ് ശാന്തമാവും. ചില സങ്കടങ്ങള്‍ തന്നില്‍ തന്നെ അലിഞ്ഞില്ലാതായതായി  തോന്നും. ചില ആഹ്ലാദങ്ങള്‍ സമചിത്തതയോടെ നോക്കി കാണാനുമാവും.  ഞാന്‍ മാത്രമോര്‍ക്കുന്ന ചില ഓര്മതുണ്ടുകള്‍ മനസിലൂടെ കടന്നു പോകുന്നതും അപ്പോഴാണ്‌. 
                  എന്റെ ചെമ്പകം പൂത്ത കാര്യം ഞാനറിഞ്ഞത് അത്തരമൊരു രാത്രിയിലാണ്. എവിടെ നിന്നാണീ മണം വരുന്നത് എന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ചു. സൂര്യവെളിച്ചത്തില്‍ ഇലകള്‍ക്കിടയില്‍ ഒളിച്ചിരിക്കുകയായിരുന്ന വെള്ളചെമ്പകങ്ങള്‍ ഞാനിവിടെയുണ്ടേ എന്ന് വിളിച്ചുകൂവി. അപ്പോള്‍ ഞാന്‍ നിന്നെ ഓര്‍ത്തു... നിനക്കിഷ്ടമാണല്ലോ ചെമ്പകങ്ങള്‍! ആ മണത്തിലും, ഓര്‍മ്മയിലും  സന്തുഷ്ടയായ ഞാന്‍ മുകളിലേക്ക് നോക്കി.എത്ര നോക്കിയാലും മതി വരാത്ത കാഴ്ച! നടത്തം നിര്‍ത്തി ഞാന്‍ ഒരു മൂലയിലിരുന്നു. അങ്ങനെ നോക്കിയാല്‍  ഏതെങ്കിലും നക്ഷത്രത്തെ ആവാഹിച്ചു വരുത്താന്‍ എനിക്ക് കഴിഞ്ഞേക്കുമെന്ന് പോലും  ഞാന്‍ കരുതി. പക്ഷെ ഞാന്‍ ആകാശത്തേയ്ക് ഉയരുന്നത് പോലെ... 
                        ചിലപ്പോള്‍ ഇരുട്ടുന്നതിനു മുന്‍പ് തന്നെ ഞാനെത്തും. എനിക്ക് മുന്നിലൂടെയാണ്‌ ഇരുളിന്റെ ചായം കലങ്ങുന്നത്‌. അങ്ങനൊരു സന്ധ്യാനേരതാണ് അടുത്ത വീടിന്റെ ടാങ്കില്‍ ഒരു കുഞ്ഞിപ്പക്ഷിയെ കണ്ടത്. അത് എനിക്ക് അറിയാത്ത ഭാഷയില്‍ കലപില പറയുന്നുണ്ടായിരുന്നു. ഇടയ്ക് ആധി കയറിയത് പോലെ തിരിഞ്ഞും മറിഞ്ഞും നോക്കുന്നുമുണ്ടായിരുന്നു. എല്ലാ പക്ഷികളും കൂടണയാന്‍ പോകുന്ന ഈ നേരത്ത് അത് ഇവിടെ എന്ത് ചെയ്യുകയാണെന്ന് ഞാന്‍ ആലോചിച്ചു. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ മറ്റൊരു പക്ഷി പറന്നു വന്നു. അപ്പോള്‍ ആദ്യത്തെ പക്ഷി അല്‍പ്പമൊന്നു ശാന്തയായത് പോലെ തോന്നി.  ഇപ്പോള്‍ ആ കുഞ്ഞിപ്പക്ഷിയുടെ ഭാഷ എന്റെ മുന്നില്‍ ചുരുളഴിഞ്ഞു. ദിവസം മുഴുവന്‍ നീ  വിളിക്കാതെയും, നിന്നെ  കാണാതെയും ഇരിക്കുമ്പോള്‍  ഞാന്‍ കാണിക്കുന്ന വെപ്രാളമല്ലേ അവള്‍ കാണിച്ചത്. താമസിയാതെ അത് രണ്ടും എങ്ങോട്ടോ പറന്നു പോയി. ഈ രാത്രി സുഖമായി ഉറങ്ങാന്‍ ഈ കാഴ്ച മതി എന്ന് മനസ്സില്‍ പറഞ്ഞ് ഞാന്‍ ഭൂമിയിലേക്ക്‌ മടങ്ങി.