November 11, 2011

കഴിഞ്ഞുപോയ സഹനപര്‍വം

                   ഭൂമിയിലെ ഏറ്റവും മനോഹര സങ്കല്‍പം തന്നെയാണ് സ്ത്രീ. സ്ത്രീയെ ഉപഭോഗവസ്തുവായി കാണുന്നു എന്ന പരാതിയ്ക് ഏറെ ആയുസ്സുണ്ട്. സ്ത്രീയെ ഉപഭോഗവസ്തുവായി കാണുന്നതിനു തുടക്കം കുറിക്കുന്നത് എവിടെ നിന്നാണ്? അത് സ്വന്തം വീട്ടില്‍ നിന്ന് തന്നെയാണെന്നാണ് എനിക്ക് തോന്നുന്നത്. അതിനു തുടക്കമിടുന്നതോ സ്വന്തം അമ്മയും. തനിക്കു കഴിയാതെ പോയതും, ആഗ്രഹമുള്ളതുമായ കാര്യങ്ങള്‍ മകളില്‍ കൂടി സാക്ഷാത്കരിക്കാനുള്ള ആഗ്രഹം അമ്മമാരില്‍ ഉണ്ടെന്നുള്ളത് വ്യക്തമായ വസ്തുതയാണ്. തനിക്കിഷ്ടമുള്ള വസ്ത്രങ്ങള്‍ കുഞ്ഞിനെ ധരിപ്പിക്കുക, ഇഷ്ടമുള്ള രീതിയില്‍ മുടി  കെട്ടിക്കൊടുക്കുക, എന്നിങ്ങനെ ഒരു പാവക്കുട്ടിയായി മകളെ കാണുന്നത് അമ്മ തന്നെയാണ്. ആസക്തികളും, ആസുരതകളും നിറഞ്ഞ ലോകത്തില്‍ ജീവിക്കാന്‍ അവളെ പ്രാപ്തയാക്കുന്നതിനു പകരം, അരുതുകള്‍ കൊണ്ടൊരു വേലി കെട്ടി ഇടംവലം തിരിയാനനുവദിക്കാതെ വളര്‍ത്തുന്നു വീട്ടുകാര്‍!
ഫലമോ .. സ്വന്തമായി ഒരു തീരുമാനം പോലും എടുക്കാന്‍ കഴിയാതെ ജീവിതത്തിന്റെ സന്നിഗ്ധ ഘട്ടങ്ങളില്‍ പകച്ചുനില്‍ക്കുകയും, ചിലപ്പോള്‍ നിസ്സാരമായി വലിച്ചെറിഞ്ഞു കളയുകയും ചെയ്യുന്നു ജീവിതം.
                             ഒരു പ്രായമാവുമ്പോള്‍ കൊത്തിയാട്ടുന്നു പക്ഷികള്‍ പോലും. നമ്മുടെ സമൂഹത്തില്‍ അങ്ങനെയൊരു കൊത്തിയാട്ടല്‍ ഇല്ല. സ്വകാര്യമായി സൂക്ഷിക്കേണ്ട ബാധ്യതയേറിയ ഒരു വസ്തുവായി മകളെ കാണാത്ത എത്ര കുടുംബങ്ങള്‍ ഉണ്ടിവിടെ? അവള്‍ക് സ്വന്തമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഉള്ള പ്രായമായെന്നുമനസ്സിലാക്കുകയും അവളെ ഒരു വ്യക്തിയായി അന്ഗീകരിക്കുകയും , ചെയ്യുന്ന എത്ര മാതാപിതാക്കള്‍ ഉണ്ടിവിടെ?
                          സ്വതന്ത്രമായ ഒരു പ്രവര്‍ത്തനശൈലി തെരഞ്ഞെടുക്കുമ്പോള്‍ പോലും, താന്‍ ഒരു പെണ്ണാണ് എന്ന് അവള്‍ക്കു ഓര്‍ക്കേണ്ടി വരുന്നു. രാവിലെ പോയി ഇരുട്ടും മുന്‍പ് തിരിച്ചെത്തുന്ന ജോലി സ്വീകരിക്കാന്‍ അവള്‍ നിര്‍ബന്ധിതയാവുന്നു. (രാത്രിയാത്രകളിലും, വൈകിയുള്ള വരവിലും, അവള്‍ക്കു ഏല്‍ക്കേണ്ടി വരുന്ന നോട്ടങ്ങള്‍ ശാരീരിക ഉപദ്രവതെക്കാള്‍ ഒട്ടും കുറവല്ല). തനിക്കു പറഞ്ഞിട്ടുള്ള ജോലി കൂടാതെ  സൃഷ്ടിപരമായി ചെയ്യുവാന്‍ കഴിവുള്ള എത്രയോ സ്ത്രീകള്‍ ഉണ്ട് നമ്മുടെ സമൂഹത്തില്‍. കുടുംബത്തിനു വേണ്ടിയും, സമൂഹത്തെ പേടിച്ചും, തന്റെ തന്നെ സുരക്ഷയ്ക് വേണ്ടിയും, സ്വയം ചമച്ച കൂടിനുള്ളില്‍ കയറിയിരുന്ന്, ഞാനിതില്‍ സംതൃപ്തയെന്നു അവര്‍ സ്വയം ചമയുന്നു. സ്വന്തം ശരീരവും സ്ത്രീത്വവും, അപമാനകരമാം വിധത്തില്‍ മറച്ചുവെയ്ക്കേണ്ട ഒന്നായി സമൂഹതോടൊപ്പം സ്ത്രീകളും കാണുന്നു. വൈകുന്ന യാത്രകളില്‍ ഉടനീളം തന്റെ നേര്‍ക്ക്‌ നീളുന്ന ഒരു ഒറ്റക്കയ്യിനെ കുറിചോര്‍ക്കാതെ യാത്ര ചെയ്യാന്‍ കഴിയുമോ ഇന്നത്തെ സ്ത്രീക്ക്.എന്റെ ശരീരവും, എന്റെ മനസും എന്റെതാണ്, അതിലെ കൂടുതലും, കുറവുകളും എന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ് എന്ന് വിചാരിച്ചു തല ഉയര്തിനടക്കാന്‍ കഴിയുമോ നമ്മുടെ പെന്കുഞ്ഞുങ്ങള്‍ക്ക് ?
                       ക്ഷമയും, സാഹചര്യങ്ങളോട് ഇണങ്ങി പ്പോകാനുള്ള കഴിവും, പുരുഷനെ അപേക്ഷിച്ച് സ്ത്രീയ്ക്ക് കൂടുതലാണ്. അത് മുതലെടുക്കപ്പെടുന്നു പലയിടത്തും. ഇന്ന് നാം നമ്മുടെ പെണ്കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞു കൊടുക്കുന്നതും അത് തന്നെ. അഡ്ജസ്റ്റ് ചെയ്യുക! തനിക്കു ഇഷ്ടമില്ലാത്തത് ഒരിക്കലും അഡ്ജസ്റ്റ് ചെയ്യരുതെന്നും, തന്റെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന ഒന്നിനോടും ക്ഷമിക്കുകയും ചെയ്യരുതെന്നും അല്ലെ നാം പറഞ്ഞു കൊടുക്കേണ്ടത്? യാത്രകളില്‍ ശരീരത്തിന് ഏല്‍ക്കുന്ന സ്പര്‍ശനം സഹിക്കാം. പക്ഷെ അതിനെതിരെ പ്രതികരിക്കുമ്പോള്‍ ഏല്‍ക്കേണ്ടി വരുന്ന പരിഹാസം സഹിക്കാന്‍ വയ്യ എന്ന് ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട്. അപ്പോള്‍ സ്ത്രീയ്ക്ക് ഒറ്റയാള്‍ പട്ടാളമായി രണ്ടിനോടും പൊരുതേണ്ടി  വരുന്നു. അതിനുള്ള ശക്തി അവള്‍ക്കു കൊടുക്കേണ്ടത് കുടുംബവും വിദ്യാഭ്യാസവുമാണ്. അങ്ങേയറ്റം ക്ഷമിച്ച്‌, സഹിച്ച്, കരഞ്ഞ്, പിഴിഞ്ഞ് ജീവിക്കുന്ന വിഡ്ഢികളായ പെണ്‍കുട്ടികള്‍  നായികമാരും,അസഹിഷ്ണുതയും, തന്റേടവും  പ്രകടിപ്പിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന സ്ത്രീകള്‍ പ്രതിനായികമാരും ആയി മാറുന്ന കാഴ്ചാനുഭവം തരുന്ന ദൃശ്യമാധ്യമങ്ങള്‍! അത് കണ്ടു വളരുകയാണ് നാളത്തെ തലമുറ! അത് കണ്ടു വളര്‍ത്തുകയാണ് ഇന്നത്തെ അമ്മമാര്‍!
                                      "നീ ധരിക്കുന്ന വസ്ത്രമാണ് കുഴപ്പം, നീ വരുന്ന സമയമാണ് കുഴപ്പം, നീ വരുന്ന വഴിയാണ് കുഴപ്പം" എന്നിങ്ങനെ നീ സര്‍വത്ര ഒരു കുഴപ്പമാണ് എന്ന് പറഞ്ഞു വെയ്ക്കുന്നു വീടും സമൂഹവും. വ്യവസ്ഥാപിത ചട്ടക്കൂടുകളില്‍ ഒതുങ്ങി നിന്ന് കൊണ്ട് ആരും ഒന്നും സൃഷ്ടിച്ചിട്ടില്ല, പുതുതായി ഒരു മാറ്റവും ഉണ്ടായിട്ടുമില്ല. ഒതുങ്ങും തോറും അത് നമ്മളെ ഞെരിച്ചു കൊണ്ടേയിരിക്കും. നമുക്ക് സഞ്ചരിക്കാനുള്ള വഴികള്‍ നാം സൃഷ്ടിചെടുക്കുക തന്നെ വേണം. "അര്‍ഹത ഉള്ളവയുടെ  അതിജീവനം" ഇവിടെ പ്രസക്തമാകുന്നു. ചോദ്യങ്ങള്‍ ചോദിച്ചും, അനീതികള്‍ക്കെതിരെ പ്രതികരിച്ചും, മണ്ണ് എഴുത്തും, എന്റെ മരവും മനസ്സിലെറ്റിയും  വളര്‍ന്നു വരുന്ന നാളത്തെ തലമുറ, ഇത്തരമൊരു മൂല്യം പകര്‍ന്നു തരാനുതകുന്ന ഒരു വിദ്യാഭ്യാസ രീതി കൂടി സഹായതിനുന്ടെങ്കില്‍ നമ്മുടെ സമൂഹത്തിന്റെ ദുഷിച്ച കാഴ്ചപ്പാടിനെ ഇനി ഓര്മ വരാത്ത തരത്തില്‍ ദൂരേയ്ക് വലിച്ചെറിയും  എന്ന് തന്നെയാണ് ഒരു അധ്യാപിക കൂടിയായ എന്റെ ശുഭപ്രതീക്ഷ!