December 31, 2011

നാളെ എന്ന സമ്മാനപ്പൊതി തുറക്കുമ്പോള്‍

                  " ഈ ലോകത്തിലെ ഏറ്റവും വലിയ സത്യം എന്താണെന്നോ , ഒരാള്‍ ആരോ എന്തോ ആകട്ടെ, എന്തെങ്കിലുമൊന്നു പൂര്‍ണമനസ്സോടെ തീവ്രമായി ആഗ്രഹിക്കുന്നുവെങ്കില്‍  അത് നടക്കാതെ വരില്ല. കാരണം , സ്വന്തം വിധിയാണ് 
മനസ്സില്‍ ആ മോഹത്തിന്റെ വിത്ത് പാകുന്നത്. അതിന്റെ സാഫല്യമാണ് ആ ജീവിതത്തിന്റെ ഉദ്ദേശ്യം."                                  ----പൌലോ കൊയ്ലോ ----

 ഓരോ ജീവിതവും ഓരോ തേടലാണ്. സ്വന്തം നിയോഗം. അത് തിരിച്ചറിയാനാവാതെ ചിലര്‍, തിരിച്ചറിഞ്ഞിട്ടും എത്തിപ്പിടിക്കാനാവാതെ മറ്റു ചിലര്‍. ഇപ്പോഴും ഡിസംബറില്‍ വീശുന്ന പാലക്കാടന്‍ കാറ്റ് , എന്നില്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്നു. നിറവും മണവും ഉള്ള കഴിഞ്ഞ കാലങ്ങളുടെ നനുത്ത സ്പര്‍ശവും കൊണ്ടല്ലേ ആ കാറ്റെന്നെ തലോടാന്‍ എത്തുന്നത്‌. ഇന്നലെയുടെ പാഴ്നിഴലിലും, നാളെയുടെ സങ്കല്പ്പ വര്‍ണ ചിത്രങ്ങളിലും ഇന്നിന്റെ നിറം കളയാതവരത്രേ ഭാഗ്യവാന്മാര്‍!     ഇന്നില്‍ പൂര്‍ണമായി മുഴുകാന്‍ കഴിയുന്നവരെ ........ നിങ്ങള്ക്ക് ഉള്ളതാണീ ലോകം.  
                      ജീവിതത്തേക്കാള്‍ വലിയൊരു അത്ഭുതമില്ല. അടുത്ത നിമിഷം എന്തെന്നോ, നാളെ എങ്ങനെയെന്നോ അറിയാത്ത ആ അജ്ഞതയില്‍ അല്ലെ ജീവിതത്തിന്റെ മുഴുവന്‍ രസവും ഇരിക്കുന്നത്?  സങ്കല്‍പ്പവും, സ്നേഹവും, പ്രണയവും, സ്വപ്നങ്ങളും, വേദനകളുമായി  മറ്റൊരു പുതുവത്സരത്തിലേക്ക്... തുറക്കാതെ മുന്നില്‍ വെച്ച ഒരു സമ്മാനപ്പൊതി പോലെ ഒരു പുതുവര്‍ഷം മുന്നില്‍. അതിന്റെ തിളക്കമുള്ള വര്‍ണ ചരട്  അഴിച്ചു തുറക്കുമ്പോള്‍  എന്താവാം അത് നാളേയ്ക്ക് വേണ്ടി കരുതി വെച്ചിരിക്കുന്നത്?
                                    സന്തോഷമാവട്ടെ......
                                     സമാധാനമാവട്ടെ....
                                     നന്മയും, സ്നേഹവുമാവട്ടെ...
                                      പ്രത്യാശയും വിജയവുമാവട്ടെ...
                        എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവല്‍സരാശംസകള്‍!

December 11, 2011

ജീവിതം പറഞ്ഞ ചില തമാശകള്‍

                                വലതു  കയ്യിലെ കവര്‍ ഇടത്തെ കയ്യിലേക്ക് മാറ്റിപ്പിടിച്ചു കൊണ്ട് ശിവരഞ്ജിനി ഗേറ്റ് തുറന്നു. ഗേറ്റിന്റെ കരകര ശബ്ദം കേട്ടിട്ടാവണം അമ്മ വാതില്‍ തുറന്നു. മക്കള്‍ ഇനിയും സ്കൂളില്‍ നിന്നെത്തിയിട്ടില്ല. പച്ചക്കറി അടുക്കളയില്‍ വെച്ച് ശിവരഞ്ജിനി മേല്‍ കഴുകാന്‍ പോയി. ഒരു ദിവസത്തെ അധ്വാനം മുഴുവന്‍ കഴുകിക്കളഞ്ഞ് സോഫയില്‍ ഇരുന്നു ടിവി ഓണ്‍ ചെയ്തു. അമ്മ കൊണ്ടുവന്ന ചായ കുടിക്കുമ്പോള്‍ അല്‍പനേരം കണ്ണുകളടച്ചു. ഭര്‍ത്താവിന്റെ അകാലത്തിലുള്ള മരണം സങ്കടതെക്കാള്‍ ഏറെ ശൂന്യതയാണ് ശിവരന്ജിനിയില്‍ നിറച്ചത്. കുറെ കാലമായി കൂടെയുണ്ടായിരുന്ന എന്തോ ഒന്നിന്റെ അഭാവം. എന്നാല്‍ അത് ഇപ്പോള്‍ ആവിയായി  അലിഞ്ഞു പോയിരിക്കുന്നു. മറ്റുള്ളവര്‍ പൊഴിക്കുന്ന സഹതാപക്കണ്ണീര്‍ ഒട്ടും അരോചകത്വം കൂടാതെ കാണാന്‍ കഴിയുന്നുമുണ്ട്. വല്ലാത്ത ഒരു സ്വാര്‍ഥത ആയിരുന്നു അദ്ദേഹത്തിന്. ആരോടും ചിരിക്കുന്നതോ സംസാരിക്കുന്നതോ ഇഷ്ടമല്ലാത്ത പ്രകൃതം. ശബ്ദങ്ങളും ബഹളവും ഇഷ്ടമില്ലാതെ മൌനതിനുള്ളില്‍ കുടിയിരിക്കുന്ന സ്വഭാവം. അദ്ദേഹം ജോലിക്ക് പോയാല്‍ ശിവരന്ജിനിയ്കു ചിരിക്കാം.. അയല്പക്കതുള്ളവരോട് സംസാരിക്കാം. . മക്കള്കായി എന്തെങ്കിലും ഉണ്ടാക്കാം. ടിവി കാണാം. അങ്ങനെ കഴിഞ്ഞുപോയ പതിമൂന്നു വര്‍ഷങ്ങള്‍!                        
                                                വാഹനാപകടത്തില്‍ ഭര്‍ത്താവ് മരിച്ചപ്പോള്‍ ശിവരന്ജിനിയ്കു കരഞ്ഞു തളര്ന്നിരിക്കാന്‍ സമയം കിട്ടിയില്ല. സമയം കിട്ടിയപ്പോഴാകട്ടെ കരച്ചില്‍ വന്നുമില്ല. ഭര്‍ത്താവിന്റെ ,മരണശേഷം സര്‍ക്കാര്‍ സര്‍വിസില്‍ ജോലിക്ക് കയറാനായി ഒരുപാട് അലഞ്ഞു. നേരത്തെ കയ്യിലുള്ള ബി എഡ് ബിരുദം അവളെ  ബഹളം കൊണ്ട് വിശാലമായ മറ്റൊരു ലോകത്ത് എത്തിച്ചു..ഒരുപാട് നാളത്തെ ഓഫീസ് കയറി ഇറങ്ങല്‍, മക്കളുടെ സ്കൂള്‍  സൌകര്യത്തിനു വേണ്ടി നഗരത്തിലേക്കുള്ള വീടുമാറ്റം, പുതിയ ജോലിയില്‍ പ്രവേശിക്കല്‍, എല്ലാം കഴിഞ്ഞു ജീവിതം ഒട്ടൊരു ശാന്തതയോടെ നീങ്ങാന്‍ തുടങ്ങിയപ്പോള്‍ ഭര്‍ത്താവിന്റെ മരണമെന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അവള്‍ വല്ലാതെ അകന്നു പോയിരുന്നു.
                                                            ഉമ്മറത്ത്‌ നിന്ന് കലപില ശബ്ദം കേട്ടപ്പോള്‍ ശിവ കണ്ണ് തുറന്നു. മക്കള്‍ എത്തിയിരിക്കുന്നു. അമ്മാ എന്ന് വിളിച്ചുകൊണ്ടു അവര്‍ ഉള്ളിലേക്ക് പോയി. സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ പ്രാപ്തിയായി കുട്ടികള്‍ക്ക്. ഈ രണ്ടു വര്‍ഷങ്ങള്‍ ഒരുപാട് പക്വമാകിയിരിക്കുന്നു, രണ്ടു പെണ്‍കുട്ടികളെയും. അവര്‍ അനാവശ്യമായി സ്വൈര്യം കെടുതാറില്ല, ആശ്രയിക്കാറുമില്ല.
                           " ശിവാ... ഉമ്മറത്താരോ വന്നിരിക്കുന്നു." അമ്മാ വിളിച്ചു പറഞ്ഞു.  സോഫയില്‍ കയറ്റി വെച്ചിരുന്ന കാല്‍ നിവര്‍ത്തി, നൈറ്റി കുടഞ്ഞ്‌ ശിവ ഉമ്മറത്ത്‌ വന്നു. വെളുത്ത മുണ്ടും ഷര്‍ട്ടും ധരിച്ച ഒരാള്‍. മുഖത്ത് ഒരു വല്ലാത്ത ശാന്തഭാവം. അയാള്‍ ഒന്ന് പുഞ്ചിരിച്ചു.
                       " വരൂ... ഇരികു...."        മനസിലായില്ല എന്ന് പറയണോ എന്ന് ശിവ ഒരു നിമിഷം ശങ്കിച്ചു.
               " ഞാന്‍ ജഗദീഷാണ്. എന്നെ മനസിലാവാന്‍ വഴിയില്ല. രഘുനാഥന്റെ കൂടെ പഠിച്ചതാണ്. യു എസില്‍ നിന്ന് ഇപോ വന്നതെയുള്ളു. നാട്ടില്‍ വന്നപ്പോ, രഘുനാഥന്റെ കാര്യം അറിഞ്ഞപ്പോ, ഒന്ന് വന്നു കാണണമെന്ന് തോന്നി."
അയാള്‍ മുറ്റത്തെ മാവിലെയ്കു നോക്കി. നേരം സന്ധ്യയാവുന്നു. ശിവ ഓര്‍ത്തു. അയാള്‍ക് ചായ വെക്കാന്‍ അമ്മ അകത്തു പോയിരിക്കുന്നു. അമ്മ കൂടെയുള്ളത് കൊണ്ട് ഇങ്ങനെയൊക്കെ ചില ആശ്വാസമുണ്ട്.
                    " രഘുനാഥന്‍ പറഞ്ഞിട്ടുണ്ടാവും.. ലെ .."    അയാള്‍ പ്രതീക്ഷയോടെ ശിവയെ നോക്കി. അവള്‍ വെറുതെ ഒന്ന് ചിരിച്ചു. അയാളെ കുറിചെന്നല്ല, ഒരു കൂട്ടുകാരനെ കുറിച്ചും ഭര്‍ത്താവ് ഇന്ന് വരെ പറഞ്ഞിട്ടില്ല. ഇയാള്‍ പോയിട്ട് വേണം വിളക്ക് കൊളുത്താന്‍.പിന്നെ ടിവിയുടെ മുന്‍പില്‍ അല്‍പനേരം ഇരിക്കാം. .

     " കോളേജില്‍ പഠിക്കുമ്പോള്‍ ഞങ്ങള്‍ ക്രിക്കറ്റ്‌ ടീമില്‍ ഉണ്ടായിരുന്നു."   എന്തോ ഓര്‍ത്തിട്ടെന്ന വണ്ണം അയാള്‍ പുഞ്ചിരിച്ചു. ശിവ അപരിചിതത്വത്തോടെ അയാളെ നോക്കി. കുട്ടികള്‍ കളിച്ചു ബഹളം വെക്കുമ്പോള്‍ ശാസിക്കുന്ന ഭര്‍ത്താവിനെ അവള്‍ക്കു ഓര്‍മ്മ വന്നു. കുറച്ചു നേരം അയാള്‍ മൌനമായി ഇരുന്നു.
     " അന്ന് ഊടിയിലേക്ക് പോയ ടൂറ് മറക്കാന്‍ കഴിയില്ല. രഘുനാഥനായിരുന്നു ഞങ്ങടെ ടീമിന്റെ രസം മുഴുവന്‍.... "                  അയാള്‍ അമ്മ കൊണ്ട് വന്ന ചായ പതുക്കെ കുടിക്കാന്‍ തുടങ്ങി. ശിവയ്കു എന്തിനോ അസഹ്യത തോന്നി. എന്തൊക്കെയാണ് ഇയാള്‍ പറയുന്നത്? ചോദ്യങ്ങള്‍ പുറത്തു വരാതെ ഉള്ളില്‍ തന്നെ വറ്റി വരണ്ടു. വല്ലാത്ത ഒരു വിഷാദം അനുഭവപ്പെട്ടു ശിവയ്ക്. അങ്ങനെ രണ്ടു പ്രാവശ്യമേ അവള്‍ക് തോന്നിയിട്ടുള്ളൂ. ഭര്‍ത്താവിന്റെ മരണം കഴിഞ്ഞ് രണ്ടാം ദിവസം ഉമ്മറത്ത്‌ അനാഥമായി കിടക്കുന്ന ഇംഗ്ലീഷ് പത്രം കണ്ടപ്പോഴും,  ഒരിക്കല്‍ ഒരു സഹപ്രവര്‍ത്തക രണ്ടൊപ്പില്‍ തീര്‍ന്നു നമ്മുടെ ഒരു ദിവസത്തെ ജീവിതം എന്ന് പറഞ്ഞപോഴും. ഇപ്പോള്‍ വീണ്ടും അവള്‍ അങ്ങനെ ഒരു മാനസികാവസ്ഥയില്‍ എത്തിച്ചേര്‍ന്നു.
                 " രഘു നന്നായി പാടുമായിരുന്നു. അയാള്കൊരുപാട് ആരാധികമാരുണ്ടായിരുന്നു , കോളേജില്‍."                  
ഇരുള്‍ മൂടാന്‍ തുടങ്ങിയ മാനം നോക്കി അയാള്‍ ഒന്ന് നിശ്വസിച്ചു. മൂളിപ്പാട്ട് പാടുമ്പോള്‍ കടുത്ത നോട്ടത്തോടെ വിലക്കുന്ന ഭര്‍ത്താവിനെ ശിവയ്കോര്‍മ്മ വന്നു. അയാള്‍ കസേരയില്‍ നിന്ന് എണീറ്റു. ശിവയ്കു ഒന്നും മനസ്സിലായില്ല. ഇയാള്‍ ആരെയാണ് തേടി വന്നത്? എന്നവള്‍ ചിന്തിക്കുമ്പോള്‍ അയാളുടെ വെള്ളവസ്ത്രത്തിന്റെ നിറം പടിക്ക് പുറത്തെ ഇരുളില്‍ അലിയാന്‍ തുടങ്ങിയിരുന്നു. അപ്പോള്‍ മുറ്റത്തെ മാവിന്റെ ചില്ലകള്‍ സാരമില്ല, സാരമില്ല എന്ന് പറഞ്ഞ്‌ അവളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.