March 01, 2012

ഗീതാഹിരണ്യന്‍റെ കഥകളും, ചില സ്ത്രീപക്ഷചിന്തകളും.

          ഒരു സുഹൃത്തിന്റെ കയ്യില്‍ നിന്നാണ് ഗീതാഹിരണ്യന്‍റെ കഥകള്‍ എനിക്ക് ലഭിച്ചത്. വായിച്ചുകഴിഞ്ഞാല്‍ സാധാരണയായി ഉടനെ മടക്കി കൊടുക്കുകയാണ് പതിവ്, പണ്ട് മുതലേ. അതിനൊരു മറുവശമുണ്ട്. എന്റെ പുസ്തകങ്ങള്‍ വാങ്ങുന്നവര്‍ വായിച്ചുകഴിഞ്ഞാല്‍ മറക്കാതെ തിരിച്ചു തരണം എന്ന നിര്‍ബന്ധമാണ് അത്. എന്നാല്‍ ഈ കഥകള്‍ ഞാന്‍ തിരിച്ചുകൊടുത്തിട്ടില്ല, ഈ നിമിഷം വരെ. വായിച്ചുകഴിഞ്ഞിട്ടും അതില്‍ ഇനിയും എന്തോ ബാക്കിയുള്ളത് പോലെ ഞാന്‍ പുസ്തകം സൂക്ഷിച്ചു. വെറുതെ എടുത്തു വീണ്ടും വീണ്ടും മറിച്ചുനോക്കി. അതിശയിപ്പിക്കുന്ന തെളിമയാണ് ആ കഥകള്‍ക്ക്. ഒറ്റ സ്നാപ്പില്‍ ഒതുക്കാനാവില്ല ഒരു ജീവിതസത്യം, ഹൃദയ പരമാര്‍ത്ഥി, വിഴുപ്പ്, അസംഘടിത, ഘരെ ബായരെ, എന്നിങ്ങനെ സ്ത്രീയുടെ  വിവിധ ഭാവങ്ങളെ ഒരു വജ്രത്തില്‍ എന്നോണം പ്രകാശിപ്പിക്കുന്ന കഥകള്‍! കുഴപ്പിക്കുന്ന ബിംബങ്ങളോ അനാവശ്യ ഉപമകളോ ഇല്ലാതെ നേരെ കാര്യം പറഞ്ഞു പോകുന്ന രീതി. സാധാരണ ആശയങ്ങള്‍ അസാധാരണമായി പറഞ്ഞിരിക്കുന്ന അവതരണരീതി. യാഥാസ്ഥിതിക സമീപനങ്ങള്‍ക്കെതിരെ ശക്തമായ ഒരു കുതറല്‍ അതിലെ പല സ്ത്രീകഥപാത്രങ്ങളിലും കാണാന്‍ കഴിയും.                                    
                        കഥകള്‍ വായിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ അനുബന്ധത്തിലൂടെ കടന്നുപോയി. അപ്പോഴാണല്ലോ നാം എഴുത്തുകാരെ അറിയുന്നത്. കഥയെഴുത്തിലേക്ക് അവര്‍ വന്നതിനെ കുറിച്ച് അവരുടെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍      "കുട്ടിക്കാലം മുതല്‍ കാത്തുവെച്ച പ്രണയത്തെ പില്‍ക്കാലം ഒരാള്‍ത്തിരക്കില്‍  കണ്ടറിഞ്ഞ്, ശിശുവിനെയും കയ്യിലെടുത്ത് അതിവേഗം അവരോടൊപ്പം ഓടിപ്പോയ ക്ലേശജന്മമായ കാമുകിയെപ്പോലെ, ഞാന്‍ കഥയോടൊപ്പം ഒളിച്ചോടി."  അവര്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനം അവരുടെ ഭര്‍ത്താവ് എഴുതിയതാണെന്ന് വാദിക്കുന്ന ഒരു പരിചയക്കാരനെ അവര്‍ വാശിയോടെ ഓര്‍ക്കുന്നുണ്ട്. ആ വകവെയ്ക്കായ്കയാണ് അവരില്‍ എഴുത്തുകാരിയാവനുള്ള ഊര്‍ജം നിറച്ചത്. എഴുതുന്നതൊക്കെ എഴുത്തുകാരിയുടെ ജീവിതവും അനുഭവവും ആണെന്ന് കരുതുന്ന മറ്റു ചില വായനക്കാരെയും അല്‍പ്പം വേദനയോടെ അവര്‍ ഓര്‍ക്കുന്നു. എഴുത്തിന്റെ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്ന് വന്ന, എഴുത്തുകാരനായ ജീവിതപങ്കാളിയുള്ള, കോളേജ് അധ്യാപികയായ ഒരു എഴുത്തുകാരിയുടെ അനുഭവം ഇതാണെങ്കില്‍ ഇതൊന്നുമല്ലാത്ത സാധാരണ സ്ത്രീ എഴുത്തുകാരികളുടെ കാര്യമോ? സ്ത്രീകളായ എഴുത്തുകാരെ മാത്രം ഇത്തരമൊരു കണ്ണോടെ സമൂഹം കാണുന്നത് എന്തുകൊണ്ടാണ്? അങ്ങനെ ചിന്തിച്ചപ്പോള്‍ ഞാന്‍ രാജലക്ഷ്മിയില്‍ എത്തി.  "ജീവിച്ചിരുന്നാല്‍ ഞാന്‍ ഇനിയും എഴുതും, അതുകൊണ്ട് പോകുന്നു" എന്നെഴുതി ഇരുളിലേക്ക് സ്വയം പിന്‍വലിഞ്ഞ  കഥാകാരി. മൌനമായി അവര്‍ കടന്നുപോയിട്ട് ഇത്രയും ദശകങ്ങളായി... എന്നിട്ടും അവരുടെ മേല്‍ ചെളി വാരിപ്പൂശാന്‍ ആളുണ്ടായി. അതും സാഹിത്യരംഗത്ത് നിന്ന് തന്നെ... മലയാളിയെന്ന് ലോകം മുഴുവന്‍ ആരാധിക്കുന്ന നമ്മുടെ പ്രിയകഥാകാരി കേരളത്തില്‍ ജീവിക്കാന്‍ കഴിയാതെ പൂനെയിലേക്ക് പറിച്ചുനടപ്പെട്ടു, ഇഷ്ടമില്ലാതെ. മാധവിക്കുട്ടി എന്ന കമലസുരയ്യ. സദാചാര പോലീസുകാര്‍ വര്‍ധിക്കുന്ന കേരളത്തില്‍ വ്യക്തിസ്വാതന്ത്ര്യം എന്നൊന്ന് ഇല്ലാതാവുന്നു പലപ്പോഴും. അടക്കി വെയ്ക്കപ്പെട്ട വികാരങ്ങളും, കപടസദാചാര ബോധവും കൊണ്ട് വെറി പിടിച്ച ഒരു സമൂഹത്തില്‍ വിശാലമായി ചിന്തിക്കുകയും, തുറന്നെഴുതുകയും ചെയ്യുന്ന എഴുത്തുകാരികള്‍ കൌരവ സഭയിലെ ദ്രൗപതിമാരല്ലാതെ മറ്റെന്ത്?

29 comments:

  1. എഴുത്തുകാരികള്‍ വിമര്‍ശനങ്ങളെ അല്ലെങ്കില്‍ ആക്ഷേപങ്ങളെ എങ്ങിനെ കാണുന്നു എന്നിടത്താണ് പ്രശ്നം.എന്റെ ശരി എനിക്കറിയാം എനിക്കാരെയും ബോധിപ്പിക്കേണ്ട കാര്യമില്ല എന്നോട് സ്റ്റാന്റ് എടുത്താല്‍ ക്രമേണ പ്രശ്നങ്ങള്‍ ഒഴിഞ്ഞു പോകും.
    ഫീല്‍ ചെയ്യുന്നെന്ന് തോന്നിയാല്‍ പറയുന്നതിന് എഫെക്റ്റ് ഉണ്ടെന്നു തോന്നും അപ്പോള്‍ കൂടുതല്‍ പേര്‍ പറയാന്‍ ഉണ്ടാകും.അത്രേയുള്ളൂ

    ReplyDelete
  2. എല്ലായിടത്തും എല്ലാത്തരം മനുഷ്യരേയും കാണാം എന്നേ പറയാന്‍ ആകു.

    ReplyDelete
  3. മനസ്സില്‍ ഒളിഞ്ഞുകിടക്കുന്ന ധാരണകളാണ് മിക്കതും.
    നല്ലതിനെ പക്ഷഭേദം നോക്കാതെ അഭിനന്ദിക്കാറുമുണ്ട് ഏവരും.
    വിമര്‍ശനശരങ്ങള്‍ ഏല്‍ക്കാത്തവരില്ല.അതിന് ആണ്‍പെണ്‍ പക്ഷമില്ല.
    ഉദാഹരണങ്ങള്‍ എത്ര....
    നാരദന്‍ ബ്ലോഗ് പറഞ്ഞപോലെ 'സ്റ്റാന്‍റെ്' എടുത്താല്‍ മതിയല്ലോ.
    ഉറപ്പും,ആത്മധൈര്യവും ഉണ്ടെങ്കില്‍ സധൈര്യം മുന്നോട്ടുപോകാം
    ആര്‍ക്കും.ക്രമേണ എല്ലാം ശാന്തമാകും.ക്ഷമവേണം!
    കൌരവ സഭയിലെ ദ്രൌപതിയാകേണ്ട ഒരാവശ്യവുമില്ല.
    ആശംസകള്‍

    ReplyDelete
  4. മിനിയോടു യോജിക്കുന്നു.

    ബൂലോകത്തില്‍ ഗീതാ ഹിരണ്യന് ആദ്യമായി പിന്തുണയുമായി ( ശെരിക്കുള്ള വാക്ക് ഏതാ?) കടന്നു വന്നത് സാക്ഷാല്‍ ശ്രീ. സുഭാഷ്‌ ചന്ദ്രോത്ത് ആയിരുന്നു.

    മിനിയും തന്റെ കടമ ഭംഗിയായി നിറവേറ്റിയിരിക്കുന്നു.

    (ആട്ടെ, മനോഹരമായി ഒരു കഥ എഴുതി, പിന്നെ കണ്ടില്ല. കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാള് കുറെ ആയി )

    ReplyDelete
  5. "അടക്കി വെയ്ക്കപ്പെട്ട വികാരങ്ങളും, കപടസദാചാര ബോധവും കൊണ്ട് വെറി പിടിച്ച ഒരു സമൂഹം" ആയി മാറിയിരിക്കുന്നു മലയാളികള്‍ ...

    ReplyDelete
  6. ഈ പിന്തുണയ്ക്ക് നന്ദി. പൊട്ടന്‍, താന്കള്‍ ഉദ്ദേശിച്ചത്, ശ്രീ. സുസ്മേഷ് ചന്ത്രോത്ത് ആണെന്ന് തോന്നുന്നു. സുഭാഷ്‌ ചന്ദ്രന്‍ അല്ലല്ലോ. അദ്ദേഹം എഴുതിയതിനെ ഞാന്‍ എഴുതിയതുമായി താരതമ്യം ചെയ്യല്ലേ... കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ആ വലിയ എഴുത്തുകാരന്‍റെ എഴുത്ത് എവിടെ നില്‍ക്കുന്നു.. ഒന്നുമല്ലാത്ത എന്റെ എഴുത്ത് എവിടെ നില്‍ക്കുന്നു..

    ReplyDelete
  7. പെട്ടെന്ന് അവസാനിപ്പിച്ചു എന്ന ചെറിയ പരാതി ഉണ്ട്. കുറച്ചു കൂടി എഴുതാമായിരുന്നു.

    ReplyDelete
  8. ചെറിയ എഴുത്തില്‍ വലിയ കാര്യങ്ങള്‍ പറഞ്ജൂല്ലോ ..!

    ReplyDelete
  9. മിനിയോട് ഞാനും യോജിക്കുന്നു. കഥാകാരിയായ ചന്ദ്രമതി ടീച്ചര്‍ പറഞ്ഞ വാക്കുകള്‍ ഞാനോര്‍ക്കുന്നു. സ്ത്രീകളെന്തെഴുതിയാലും അതവരുടെ ജീവിതവുമായി കണക്ടുചെയ്തുകളയും എന്ന്. രാജലക്ഷ്മിയെ ഉണ്ണികൃഷ്ണന്‍ പുത്തൂര് മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ അവഹേളിച്ചതിന് സാറാ തോമസ്സ് സുഗതകുമാരി ടീച്ചറും ഒക്കെ ചുട്ട മറുപടി കൊടുത്തതു കണ്ടപ്പോള്‍ സന്തോഷമായി.
    ആശംസകള്‍. പുതിയ പോസ്റ്റിടുമ്ബോളറിയിക്കുക.

    ReplyDelete
  10. പ്രിയപ്പെട്ട മിനി,
    വളരെ നന്നായി ഗീത ഹിരണ്യനെ പരിചയപ്പെടുത്തി ,കേട്ടോ. ഗീതയുടെ കഥകള്‍ വായിച്ചിട്ടുണ്ട്.
    വിശാലമായി ചിന്തിക്കുകയും എഴുതുകയും ചെയ്യുന്ന എല്ലാ എഴുത്തുകാരികളും കൌരവ സഭയിലെ ദ്രൌപദിമാര്‍ എന്ന ചിന്ത തെറ്റാണ്,മിനി.
    മനസ്സില്‍ തോന്നുന്നത് തുറന്നു എഴുതാറുണ്ട്.
    ഒരു പരിധി വിട്ടു മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് ചെവി കൊടുക്കാറില്ല.
    ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ടു,
    സസ്നേഹം,
    അനു

    ReplyDelete
  11. പ്രിയപ്പെട്ട ടീച്ചര്‍,
    വളരെ സന്തോഷം എന്നെപ്പറ്റിയുള്ള നല്ല വാക്കുകള്‍ക്ക്.
    കുസുമം ആര്‍ പുന്നപ്രയോട്,സാറാ തോമസ് അല്ലല്ലോ ആ വിഷയത്തില്‍ പ്രതികരിച്ചത് സാറാ ജോസഫ് അല്ലേ..സാറാ തോമസ് പ്രതികരിച്ചുവോ എന്നറിയില്ല.സാറാ ജോസഫ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രതികരണം എഴുതിയത് ഞാന്‍ വായിച്ചിരുന്നു.
    സാമ്യമുള്ള ചില പേരുകള്‍ മാറിപ്പോകുന്നത് സാധാരണമാണ്.
    മിനി ടീച്ചര്‍,ഗീതാ ഹിരണ്യനെപ്പറ്റിയുള്ള ഈ ചിന്തകള്‍ കനമുള്ളതാണ്.വിപുലപ്പെടുത്തി എഴുതണമെന്ന് അപേക്ഷിക്കുന്നു.
    ആശംസകള്‍.

    ReplyDelete
  12. ടീച്ചറെ ...
    എച്മു പറഞ്ഞത് തന്നെ എനിക്കും തോന്നുന്നു.
    ഈ ചിന്തകള്‍ കുറച്ചു കൂടി വിപുലികരിക്കാമായിരുന്നു.
    നന്നായി പറഞ്ഞു. അത് ഇന്നിന്റെ ആവശ്യവുമാണ്
    ആശംസകള്‍

    ReplyDelete
  13. ശരിയാണ്, നമ്മള്‍ മലയാളികള്‍ കപടസദാചാരികളാണ്.

    ReplyDelete
  14. നന്നായിട്ടുണ്ട്.....ശാരദക്കുട്ടി ഒക്കെ എഴുതുന്നത്‌ പോലെ നിരൂപണം ആത്മനിഷ്ഠമായ ഇടവഴികളിലൂടെയൊക്കെ സഞ്ചരിക്കുമ്പോള്‍ വായന അനായാസമാകുന്നു......കുറച്ചു മാത്രം എഴുതിയതിനാലും .......ആശംസകള്‍.....

    ReplyDelete
  15. വിശാലമായി എഴുതുന്ന സ്ത്രീകളെ സമൂഹം പ്രത്യേക രീതിയില്‍ കാണും. പെണ്ണെഴുത്തിന്‌ ചില പരിമിതികള്‍ ഉണ്‌ടെന്ന് കേട്ടിട്ടുണ്‌ട്‌. കൂടുതല്‍ വിവരമില്ലാത്തതോണ്‌ട്‌ അതിന്‌ പിറകെയൊന്നും പോകാറില്ല. ആശംസകള്‍

    ReplyDelete
  16. നല്ല എഴുത്ത്

    ReplyDelete
  17. വലിയ വലിയ എയുത്തുകാര്‍ക്ക് ഇത്തരത്തിലുള്ള അനുഭവം ഉണ്ടാകുന്നതില്‍ അത്ഭുതമില്ല
    കാരണം വെറും പ്പത്തോ മുപ്പതോ ആളുകള്‍ വായിക്കുന്ന ചപ്ലാച്ചി ബ്ലോഗുഗള്‍ക്ക് പ്പോലും ഇത്തരത്തില്‍ ഉള്ള അനുഭവം ഉണ്ട്
    പിന്നെ ഏതൊരുഎയുത്തിനെയും ആര്‍ക്കും വിമര്‍ശിക്കാം കുറ്റം പറയാം അതിനു മറുപടി പറഞ്ഞാല്‍ വിമര്‍ശനം ഉള്‍ കൊള്ളാത്തവന്‍ എന്നൊരു പരാധിയും കൂടെ വാങ്ങി വെക്കാം

    ReplyDelete
  18. ആമുഖത്തിന്‌ ശേഷം കാര്യം പറഞ്ഞു പറഞ്ഞു ആവേശമായി വരുമ്പോഴേക്കും തീര്‍ന്നു പോയി ...:)
    സ്ത്രീ എഴുത്തുകാരെ കുറിച്ച മാത്രമല്ല എല്ലാ എഴുത്തുകാരെ കുറിച്ചും പറയുന്ന കാര്യമാണ്
    അവര്‍ എഴുതുന്നത്‌ സ്വന്തം കഥകള്‍ ആണ് അത് കൊണ്ട് തന്നെ എല്ലാം അവരുടെ ജീവിതവുമായി കൂട്ടി വായിക്കാന്‍ ശ്രമിക്കുന്ന വയനകാര്‍.

    കുറച്ചു കൂടി ............

    ReplyDelete
  19. എല്ലാവരോടും നന്ദി പറയുന്നു. ഒരു പുസ്തകകുറിപ്പായി എഴുതണം എന്നാ ആദ്യം കരുതിയത്‌. എഴുതിവന്നപ്പോ ഇങ്ങനെയൊക്കെ ആയി. അല്‍പ്പം കൂടി എഴുതാമായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു. ശ്രമിക്കാം.

    ReplyDelete
  20. എന്ത് പറയാന്‍... ഏതൊരു മേഖലയില്‍ നോക്കിയാലും ഉണ്ട് ഇത്തരത്തിലുള്ള വിവേജനങ്ങള്‍.. അത് ഇത്ര വരെ എത്തിച്ചതും, ഇനി അതിനെതിരെ ശബ്ടിക്കേണ്ടതും എല്ലാം എല്ലാം... ഈ സമൂഹം തന്നെയാണ്...
    എഴുത്ത് നന്നായിട്ടുണ്ട്..

    ReplyDelete
  21. സ്ത്രീപക്ഷ ചിന്തകള്‍ക്ക് തീ പിടിക്കട്ടെ. കരുത്തുറ്റ വാക്കുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

    ReplyDelete
  22. ഇവിടെ ആദ്യമാണ്. നല്ലൊരു ആസ്വാദനം...! പലരും പറഞ്ഞ പോലെ കുറച്ചൂടെ പറയാമായിരുന്നു. ആശംസകള്‍...!
    കൂടുതല്‍ എഴുത്തിനായ്‌ കാത്തുകൊണ്ട്...

    ReplyDelete
  23. മുഖംമൂടി ധരിച്ചവര്‍നമ്മുടെ സമൂഹത്തില്‍ ഏറെയുണ്ട് :(

    ReplyDelete
  24. നിരുപണം കൊള്ളാം ഒപ്പം സ്ത്രിപക്ഷ ചിന്തയും .ആശംസകള്‍

    ReplyDelete
  25. എന്നാല്‍ ഈ കഥകള്‍ ഞാന്‍ തിരിച്ചുകൊടുത്തിട്ടില്ല, ഈ നിമിഷം വരെ.
    ---------------------------------------------
    ഈ വരികൾ വായിച്ചപ്പോൾ അഴീക്കോട് മാഷിന്റെ വായനയുടെ സ്വർഗ്ഗത്തിൽ എന്ന ലേഖനാംശം വായിച്ചത് ഓർമ്മവരുന്നു.അതിൽ ആനത്തോല ഫ്രാൻസിസ് എന്നൊരാൾ പറഞ്ഞത് പറയുന്നുണ്ട്.അത് ഏതാണ്ടിപ്രകാരമാണ്.
    ആനത്തോല ഫ്രാൻസിസ് പറഞ്ഞിട്ടുണ്ട്. “പുസ്തകങ്ങൾ ആർക്കും കടം കൊടുക്കരുത്. കൊടുത്താൽ അവ തിരിച്ചു കിട്ടുകയില്ല .. എന്തെന്നാൽ എന്റെ ഷെൽഫിലുള്ള പുസ്തകങ്ങൾ ഞാൻ മറ്റുള്ളവരിൽ നിന്നും കടം വാങ്ങിയതാണ്….”
    -------
    പിന്നെ ഇത് ഇന്ന് കേരളത്തിൽ ഒരു സുപ്രഭാതത്തിൽ മുളച്ചതൊന്നുമല്ല.. ലോകത്തെല്ലായിടത്തും ഉള്ളതാണീ പ്രതിഭാസം.. “ജോർജ്ജ് ഇലിയറ്റ്, ആംഗലേയ നോവലിസ്റ്റ്, യഥാർത്ഥ നാമം മേരി ആനി ഇവാൻസ് (22-നവംബർ 1819-22 ഡിസമ്പർ 1880) വിക്ടോറിയൻ ഇംഗ്ലണ്ടിലെ വിശ്വസാഹിത്യം കണ്ട എക്കാലത്തേയും മഹാപ്രതിഭ. അവർ പുരുഷനാമത്തിൽ (ജോർജ്ജ് ഇലിയറ്റ്) എഴുതാൻ കാരണം സ്ത്രി എഴുത്തുകാർക്ക് സമൂഹത്തിൽ അവിടെ പോലും പ്രാധാന്യം ലഭിക്കാത്തതു കൊണ്ടാണ്..
    ----------
    പിന്നെ താങ്കൾമാധവിക്കുട്ടിയെ കുറിച്ചു പറഞ്ഞു അവർ മുംബൈയിൽ പോയതിനു വെറുതെ ഓരോ കാരണം പറയുന്നതാണ്.. കേരളത്തിലെ ആളുകൾ അവരെ ഏതെങ്കിലും തരത്തിൽ ചക്രശ്വാസം വലിപ്പിച്ചതായി എനിക്കു തോന്നിയിട്ടില്ല .. വെറുതെ എന്തെങ്കിലും പറയുന്നതിനോട് എനിക്ക് യോജിപ്പില്ല…
    അതുകൊണ്ടാണിവിടെ സ്ത്രീ എഴുത്തുകാർ ഇല്ലാതാകുന്നത് .. വളരാത്തത് എന്ന അർത്ഥത്തിലുള്ളതാണ് ഈ എഴുത്ത്.. സ്ത്രീ എഴുത്തുകാരായാലും പുരുഷ എഴുത്തുകാരായാലും നല്ല രീതിയിൽ എഴുതുമ്പോൾ അവർ ലോകം മുഴുക്കെ അറിയപ്പെടുക തന്നെ ചെയ്യും ആ ആത്മവിശ്വാസം വെച്ചു പുലർത്തുകയാണ് വേണ്ടത്....ആ ആത്മവിശ്വാസം വെച്ചു പുലർത്താനും അറിയപ്പെടാനും താങ്കളെ ദൈവം അനുഗ്രഹിക്കട്ടേ
    ...
    ഇന്ത്യയിലെ സ്ത്രീധനത്തിന്റെ പേരിലുള്ള( നമ്മുടെ നാട്ടിൽ സ്ത്രീധനഏർപ്പാടില്ല,) പീഢനത്തെ പറ്റി സ്ത്രീകൾ വാതോരാതെ സംസാരിക്കുമ്പോഴും പുരുഷനെ കുറ്റം പറയുമ്പോഴും എന്നും അതിനു പിറകിലെ അണിയറ ശില്പികൾ സ്ത്രീകളാണെന്നും മറക്കരുത്..ഇതിവിടെ സൂചിപ്പിച്ചുവെന്നു മാത്രം അതു പോലെ തന്നെയാവണം ഇതും.. ഇതിന്റെയൊക്കെ പിറകിൽ സ്ത്രീകൾ തന്നെയാവണം…
    ഞാനെന്റെ കാഴ്ചപ്പാട് പങ്കുവെച്ചുവെന്നു മാത്രം.. അതാരേയും വിഷമിപ്പിക്കാനല്ല..
    ആശംസകൾ നേരുന്നു…

    ReplyDelete
  26. നിരൂപണം നന്നായിട്ടുണ്ട്.. സ്ത്രീപക്ഷം എന്ന നിലപാടിന് ആധുനിക സമൂഹത്തില്‍ സാധുതയുണ്ടോ?

    ReplyDelete
  27. പരിചയപ്പെടുത്തല്‍ നന്നായിട്ടൂണ്ട് ഭാവുകങ്ങള്‍ ..

    സ്ത്രീ പുരുഷ ദ്വന്ദങ്ങളെ വേര്‍തിരിച്ചു കാണാതെ മനുഷ്യന്‍ എന്ന നിലയില്‍ കാണാന്‍ ഇനിയും നാമെത്ര കാത്തിരിക്കണം ..?!

    ReplyDelete
  28. മാനവധ്വനി, ഞാന്‍ മാധവിക്കുട്ടിയെ കുറിച്ച് പറഞ്ഞത് എന്റെ സ്വന്തം ഊഹം അല്ല, അങ്ങനെ ഒരു എഴുത്തുകാരിയെ കുറിച്ച് പറയാനുള്ള ധൈര്യം ഒന്നും എനിക്കില്ല.അവരുടെ തന്നെ അനുഭവ കുറിപ്പുകളിലും, ചില അഭിമുഖങ്ങളിലും പറഞ്ഞ കാര്യങ്ങളാണ്. അതുകൊണ്ടാണ് സ്ത്രീ എഴുത്തുകാര്‍ വളരാത്തത് എന്നും ഞാന്‍ പറഞ്ഞില്ല. പക്ഷെ, പുരുഷനേക്കാള്‍ സ്ത്രീയ്ക്ക് കൂടുതല്‍ കഠിനമാണ് ആ വഴികള്‍ എന്നേ പറഞ്ഞുള്ളൂ. വീണ്ടും വന്ന് ക്രിയാത്മകമായി പ്രതികരിക്കുമല്ലോ.

    ReplyDelete
  29. ശ്രീജിത്ത്, സ്ത്രീപക്ഷം എന്നത് ഒരിക്കലും പുരുഷന്റെ ശത്രുപക്ഷം അല്ല കേട്ടോ. സ്ത്രീ എന്ന നിലയില്‍ ആ ഭാഗത്ത്‌ നിന്ന് ചിന്തിച്ചു എന്നേയുള്ളൂ. പിന്നെ ആ ചിന്തകള്‍ക്ക് ഒരുപാട് പ്രസക്തിയുണ്ട്, നമ്മുടെ സാക്ഷരകേരളത്തില്‍ പ്രത്യേകിച്ചും.

    ReplyDelete